എന്‍റെ കൂട്ടുകാര്‍

Sunday, May 29, 2011

കുമ്പളത്തിപ്പൂവ്

അടുക്കള ജനല്‍ വഴി
തെങ്ങിന്‍ചുവട്ടിലേക്ക്
അമ്മ വലിച്ചെറിഞ്ഞതല്ലേ നിന്നെ.

എന്നിട്ടും
ഒരു കര്‍ക്കടകപ്പെയ്ത്തില്‍

നനഞ്ഞൊലിച്ച്
മന്താരച്ചെടിയുടെ
തോളെപ്പിടിച്ച്
പെറ്റെഴുന്നേറ്റ്.....
പെറ്റെഴുന്നേറ്റിങ്ങനെ
ഈ ജനല്‍വഴിയില്‍ വന്നുനില്‍ക്കുന്നുവോ.....
ഈ മഞ്ഞപ്പൂക്കളും,
നീ പെറ്റ ചാരക്കുമ്പളവും
അമ്മയ്ക്കാണോ...?

എന്റെ അമ്മയെ
നിനക്ക് അത്രക്കിഷ്ടാ....?!!!

_____ചൊല്ലിക്കേള്‍ക്കാം_____
 

Sunday, May 22, 2011

ഹില്‍ സ്റ്റേഷന്‍

ഏറെ കാത്തിരുന്നു....
നീയൊന്നു മിണ്ടാന്‍ .

ആരോ വരച്ചൊരു ചിത്രത്തിലെന്നപോല്‍
ഇളകാതെ
പച്ചയില്‍ നിന്റെ കുറുവരകള്‍,
ഉടല്‍വടിവൊത്ത തായ്ത്തടികള്‍ , ചില്ലകള്‍ ...

പലകൈകള്‍ കോര്‍ത്ത്
ആകാശത്തെ മറച്ചു പിടിച്ചിരുന്നു നീ.
ഊര്‍ന്നു വീണിരുന്നു
പിന്നെയും വെയില്‍ നൂലുകള്‍ .

ഒരോര്‍മ്മത്തെറ്റുപോലെ
ഒരു മലമുഴക്കിവേഴാമ്പല്‍
ഒരു പാട്ട് താഴേക്കടര്‍ത്തിയിട്ടു.

നിന്റെ ആത്മഹത്യ മുനമ്പില്‍ നിന്ന്
ഒരു കാറ്റ് എന്റെ മുറിവുകളെ തലോടി
മരണസാന്ത്വനമായി...

ആരെ കാണാനാണ്‌ നീ വന്നത്
എന്നൊരൊറ്റചോദ്യംകൊണ്ടാണ്
നിന്റെ ചില്ലകള്‍ക്ക് ചുഴലിപിടിച്ചത്...

എന്തേ വിഷാദം പൂണ്ടിങ്ങനെയൊക്കെ...?

സന്ദര്‍ശകര്‍ വലിച്ചെറിഞ്ഞ
പ്ലാസ്റ്റിക് കൂനകളില്‍ ചവിട്ടി
ഞാന്‍ നിന്റെ നഗരവഴിയിലൂടെ ഓടി.....

തിരികെ മലയിറങ്ങുമ്പോള്‍
ഒരുപാട് ഇരുട്ടിയിരുന്നു.
കൈകോര്‍ത്തുപിടിച്ച്  കാട്ടുതീ
നിന്റെ ഉടയാടകള്‍ കീറി
മേലോട്ടുയര്‍ത്തുന്നതു കണ്ടു...

കച്ചയഴിഞ്ഞ കുറേ മലകളും
അരമാത്രം മറച്ച കുറെ കുന്നുകളും
അടക്കിപ്പിടിച്ച തേങ്ങലുമായി
തലകുമ്പിട്ട് ചുറ്റും നില്‍പ്പുണ്ടായിരുന്നു.


മഹാരാഷ്ട്രയിലെ മാത്തരാന്‍ ഹില്‍സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോള്‍ എഴുതിയത്....
(ബൂലോക കവിതയില്‍ പ്രസിദ്ധീകരിച്ചത്‌)

Tuesday, May 17, 2011

രതിനിര്‍വ്വേദം A

തലയില്‍ മുണ്ടിട്ട്
ഞങ്ങള്‍ ക്യൂ നിന്നിരുന്ന
ഇന്ദു ടാക്കീസ്
പൂട്ടിയതിന്റന്ന്
മൂവന്തിയില്‍
രാവും പകലും
അലിയാതെ.
വാത്സ്യായനങ്ങള്‍ ഉരുക്കഴിയാതെ
രാമുടിക്കെട്ടഴിയാതെ
ആകാശം കറപിടിച്ചു.

മുഷ്ടിമൈഥുനത്തിനൊടുവില്‍
ചോരപൊട്ടി
സൂര്യന്‍ കടലില്‍
മുങ്ങിമരിച്ചു.

അര്‍ക്കും വേണ്ടാതെ
കുറെ സൂര്യരേതസ്സ്
അവിടവിടെ തളം കെട്ടിക്കിടന്നു.

താറില്‍ കുറുകി
കറുത്തുപോയ
പൊരിവെയിലിന്റെ കനലുകള്‍
ചാരായത്തില്‍ മുങ്ങി
മദംമുറ്റിയ കണ്ണുമായ്
നേരെ വന്നു കേറിയിരുന്നത്
ഇന്ദു ടാക്കീസിലേക്കായിരുന്നു.

ഇതു ഞങ്ങടെ കിടപ്പറ;
വെയിലേറ്റു പൊള്ളിയ ഉടലുകളുടെ അരയിലെ
അധികപ്പറ്റായ രതിനാഗങ്ങള്‍ക്ക്
ചുട്ടുപൊങ്ങാനും ചീറ്റിമയങ്ങാനും
ഒരിടം.

ഇനി മോര്‍ച്ചറിയിലെ
വേന്താനിച്ച മണമാവും
കിടപ്പറക്ക്

പാതി ആടുതിന്ന
ജയഭാരതിയുടെ
കീറിപ്പറിഞ്ഞ ഉടലുമായി
ഇടിഞ്ഞുതൂങ്ങിയ പ്രൊജക്ടര്‍ മുറിയില്‍ നിന്ന്
വിശന്നു വലഞ്ഞ് ഒരു വയസ്സന്‍ പാമ്പ്
ഇളവെയിലിലേക്ക് ഇഴഞ്ഞുവന്നു.

ഇന്ന്
നരവന്ന് ജരവന്ന് വീട്ടുപടിക്കലിരിക്കുമ്പൊ
മകന്‍ കാമുകിയുമൊത്ത്
ജലകേളി കഴിഞ്ഞ്
മദകേളിക്കുപോകുന്നത് കണ്ടു.

ജലം മലിനമാക്കരുതുണ്ണീ...എന്നു പറഞ്ഞത്
അവന്‍ കേട്ടൊ എന്തൊ....

സമകാലിക കവിതയില്‍ പ്രസിദ്ധീകരിച്ചത്‌]

 _____ചൊല്ലിക്കേള്‍ക്കാം_____


Monday, May 9, 2011

ഉടലോല്‍പലങ്ങള്‍

വീട്ടില്‍
ഒരു വിഷകന്യക
ഒരു തീപ്പുരുഷോത്തമന്‍

പാമ്പും തീയും
ചീറിയടുത്തു.
കൂരകത്തിച്ച്
തീ മൂടിയുലഞ്ഞു.
പാവമൊരു സൂര്യന്‍
എല്ലാം കണ്ട് വിയര്‍ത്തു.

വിഷം കലങ്ങി
നദിയും കടലും.

കരിഞ്ഞ ശലഭച്ചിറകുകളുമായി
കാറ്റ് ചുഴലി തിരിഞ്ഞു.

പിന്നെയെപ്പോഴൊ
ഒരു രാത്രിയില്‍
മഴ തൊടുത്തു മാനം.

തണുത്തു വിറങ്ങലിച്ച
കന്യകയുടെ ഉടലില്‍ നിന്ന്
പാമ്പ് ഊര്‍ന്നിറങ്ങിപ്പോയി.

ഇരുട്ടുപുതച്ച
കുറെ കരിനീലത്തിരകള്‍
മലയുടെ മസ്തകത്തോളം തൊട്ട്
ഒറ്റക്കരച്ചിലായിരുന്നു.

ഇടിവാളിന്റെ വെള്ളിവേരുകള്‍ പാഞ്ഞ്
കരിവാളിച്ച മുഖവുമായി
ആകാശം കടലിനെ
വാരിപ്പുണര്‍ന്നു.

കടല്‍ കോരിത്തരിച്ചു.

നനഞ്ഞ മണ്ണിന്
വീണ്ടും പഴയ പാട്ടുകള്‍
ഓര്‍മ്മ വന്നു.

വിത്ത് മുളയിലേക്കും
പൂവിലേക്കുമുള്ള
വഴിതിരിഞ്ഞ്
പച്ച വരച്ചു.

ജീവന്റെ തടാകം പോലെ
പുല്‍മേടുകള്‍,
നീലക്കുറിഞ്ഞികള്‍...

നോക്കൂ...
പഴയതെന്തോ പറഞ്ഞ്
ആകാശം ചിരിക്കുമ്പൊ
താഴ്‌വാരങ്ങള്‍
നാണം കൊണ്ട് ചുവന്നത് കണ്ടോ...

പിന്നെ പതുക്കെ....പതുക്കെ...
ചക്രവാളങ്ങള്‍
വിളക്കിന്റെ തിരിതാഴ്ത്തി-
വയ്ക്കുന്നതെന്തിനാണ്...  :)

Tuesday, May 3, 2011

കാക്കേ... കാക്കേ....


കാക്കകളായിരുന്നെങ്കി
കരഞ്ഞുവിളിച്ചേനേ...

ചില്ലനെറഞ്ഞു നിന്ന്
പെരുക്കിയേനെ..
ഒരുപെരുക്കങ്ങോളമിങ്ങോളം.

മലര്‍ന്ന് വീണ്
പിടലിക്ക് കൊത്തി
പിന്നേം മേലേക്ക്
നറുന്നുറാന്ന് പറന്നേനെ..

ചാവിനും മുന്നേ തന്നെ
കണ്ണോക്ക് കൊണ്ട്
പെലകുളിപ്പിച്ചേനേ...

ഹെന്ത് ചെയ്യാം
തൊപ്പേം തുകിലും പറിഞ്ഞ്
മലര്‍ന്നടിച്ചുവീണ് ചത്തത്
എച്ചിലുതീനി കാക്കയല്ലല്ലൊ...
Related Posts Plugin for WordPress, Blogger...